Wednesday, November 7, 2012

പരപ്പ്‌


എനിക്കും പ്രണയത്തിനും ഇടക്ക്
മഹാപ്രളയം
അവളവിടേയും
ഞാന്‍ ഇവിടേയും
ഒറ്റപ്പെട്ടു പോയിരിക്കുന്നു

എനിക്കും
സ്വപ്‌നത്തിനും ഇടക്ക്
വലിച്ചുകെട്ടിയ
ആ ചെമ്പുകമ്പി നഷ്ടമായിരിക്കുന്നു
അതുകാരണം എനിക്കെന്റെ
സ്വപ്‌നത്തിന്റെ
സപന്ദനം വ്യക്തമാകുന്നില്ല

എനിക്കും
കൂട്ടുകാര്‍ക്കും ഇടയില്‍
നീണ്ട ഒരു ചെമ്മണ്‍പാത
ഇരുവശവും
പച്ച വയല്‍
ഒരരികത്തു കൂടെ
പരലും നെറ്റികണ്ണനും തിമിര്‍ക്കുന്ന കൈതോട്
പാതനീണ്ടു നിണ്ട്
അങ്ങ് കുന്നോളം...
 

Sunday, April 1, 2012

ഹാപ്പി ജേര്‍ണി




ഒരു ഒരു പകലറുതിയില്‍
സൗഹൃദത്തിന്റെ മുടിപ്പിന്‍ വളവിലിരുന്ന്
ഒടുക്കത്തെ തുള്ളിയും
ലഹരിയാക്കി
ഇന്നലെകളിലെ
നഷ്ടങ്ങളോര്‍ത്ത്
പൊട്ടിച്ചിരിച്ചവന്
ഓര്‍മപ്പെടുത്തല്‍പോലെ
കവിളത്ത് ആഞ്ഞൊരടി

അടിച്ചവനും
അടി കൊണ്ടവനും
നിരാശാ കാമുകന്മാരായതു കൊണ്ടാവാം
കുറേനേരം മിണ്ടാതിരുന്ന ശേഷം
ഒന്നും പറയാതെ
അടുത്ത ലഹരിയ്ക്ക് തീ പകരുന്നു

പ്രണയിനി ഒരു വസന്തം
പക്ഷേ പൂക്കുന്നതിനു മുമ്പേ
അടര്‍ന്നു വീഴുന്നതുകൊണ്ട്
അവളുടെ കായ മധുരിക്കുന്നുവോ
എന്നറിയില്ലെന്ന നീണ്ട ചര്‍ച്ച...
അനന്തമായ കാഴ്ച
ഒമ്പതാം വളവിലിരുന്നാല്‍ കാണാം.
ഇത്തിരി ലഹരിയില്‍
നക്ഷത്രങ്ങള്‍ വന്ന്
സലാം പറഞ്ഞ് മാഞ്ഞു പോകുന്നു...

ലവണമില്ലാത്ത കടലിനെപ്പറ്റിയായി
അടുത്ത ചര്‍ച്ച...
ആദ്യം ഉപ്പറിഞ്ഞ പെണ്ണിനെ
സ്വപ്‌നം കണ്ടു കടിച്ച ചുണ്ടുകളില്‍
തണുപ്പു വീഴ്ത്തിയ വിള്ളലുകള്‍
ചോരരുചി തരുന്നു
ഉപ്പില്ലാത്ത ഉപ്പുമാവിനെപ്പറ്റിപോലും
ആലോചിക്കാന്‍ വയ്യെന്നു പറഞ്ഞ്
കടലിന്റെ ചര്‍ച്ച അവസാനിപ്പിക്കുന്നു.

ഇനി കുപ്പികള്‍ തുറക്കാന്‍ 
ബാക്കിയില്ലാത്തതിനാലും
കാമുകന്‍മാര്‍ ചാഞ്ഞുറങ്ങുന്നതിനാലും
ചര്‍ച്ച പാതിയില്‍ നിര്‍ത്തുന്നു.
അല്ലെങ്കിലും ചര്‍ച്ച
കാസയില്‍ വീതംവെയ്ക്കുന്ന വീഞ്ഞിന്റെ ലഹരിയും
ചോര ചുവയ്ക്കുന്ന ഉമ്മകളിലും
നിരാശാ കമ്പളം മൂടിയ കാമുകനിലും
മാത്രമേ ഉത്തരം കണ്ടെത്തൂ എന്ന
മറ്റൊരുത്തരം ഇതാ വാതിലടച്ച്
അകത്തു കയറുന്നു
ഇനി വണ്ടി വിടാം....

Monday, March 5, 2012

മലയാളകവിതയിലെ അസ്തമിക്കാത്ത ശുഭകാമനകള്‍



മാഷ്‌ എഴുതി തുടങ്ങിയത് വിദ്യാര്‍ത്ഥിയായ കാലത്തായിരുന്നുവല്ലോ. ഇപ്പോഴത്തെ വിദ്യാര്‍ത്ഥിക്ക് താങ്കളുടെ കാലത്ത് ഉണ്ടായിരുന്ന ഒരു അനുഭവ ത്തിന്റെ തീഷ്ണത നഷ്ടമാണ് എന്ന് തോന്നിയിട്ടുണ്ടോ?
അത് നമ്മള്‍ ജീവിച്ചുപോരുന്ന ചരിത്ര മുഹൂര്‍ത്തങ്ങളുടെ സവിശേഷതകളാണ്. ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്ന അറുപതുകളുടെ കാലത്ത് ഒരു വലിയ ജീവിത വീക്ഷണം രൂപപ്പെടുത്താന്‍ പറ്റിയ ഒരു പറ്റം പ്രസ്ഥാനങ്ങളുടെ കാലം ആയി രുന്നു. അവിഭക്തമായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അക്കാലത്ത് ഉണ്ടായിരുന്നു. പൊതുവേ പുരോഗമനപരമായ ഒരു ജീവിതവീക്ഷണത്തിന് മുന്‍കൈയ്യെടുത്ത ഒരു കാലമായിരുന്നുഅത്. പുതിയ സമൂഹത്തില്‍ പുതിയ പ്രസ്ഥാനങ്ങളുടെ പുതിയ പ്രതിഷേധ രീതികള്‍ എന്നിവ വളര്‍ന്നു വന്ന ഒരു കാലംകൂടിയായിരുന്നു. അത് വളരെ സര്‍ഗ്ഗാത്മകമായ സൃഷ്ട്യുന്‍മുഖമായ ഒരു കാലം കൂടിയായിരുന്നു അത്. ക്യാമ്പസുകള്‍ അക്കാലത്ത് വളരെ സജീവമായിരുന്നു. ആ ക്യാമ്പസ്ജീവിതത്തിന്റെഉശിരുംഉന്മേഷവുംഒക്കെതന്നെഇന്ന്‌വളരെയധികംകുറഞ്ഞുപോയിട്ടില്ലേ എന്ന ഒരു സംശയം പുതിയ ക്യാമ്പസുകള്‍ കാണുമ്പോള്‍വാസ്തവത്തില്‍ തോന്നിയിട്ടുണ്ട്.  അക്കാലത്ത് വിദ്യാര്‍ത്ഥികളെ യോജിപ്പിക്കുവാന്‍ ഒരു ശ്രമമുണ്ടായിരുന്നു ഒരു വശത്ത് പുരോഗമന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പോവുകഅതേസമയം തന്നെ അടിസ്ഥാനം പഠനമാണെന്ന് തിരിച്ചറിഞ്ഞ് ആ പഠനത്തെയും തങ്ങളുടെ സാമൂഹ്യ പ്രവര്‍ത്തനത്തെയും ബന്ധിപ്പിക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെടുകയും ചെയ്യുക. ഇപ്പോഴും ഈ രണ്ട് കാര്യങ്ങളും നടക്കുന്നുണ്ടാകും. പക്ഷേ ഇത് രണ്ടും ബന്ധപ്പെട്ട് കൊണ്ട് ഇന്ന്‌ നമ്മുടെ സമൂഹവുമായി ബന്ധം നിലനിര്‍ത്താന്‍ സാധിക്കുന്നുണ്ടോ എന്ന് എനിക്ക് പൂര്‍ണ്ണമായി അറിഞ്ഞുകൂടാ.


അടിയന്തരാവസ്ഥയുടെ കാലത്ത് പ്രതികരണത്തിന്റെ മാധ്യമമായി കവിത തിരഞ്ഞെടുക്കാന്‍ കാരണം?
കുട്ടിക്കാലത്തു തന്നെ മഹാഭാരതവും മറ്റും വായിച്ചു വളര്‍ന്നു വന്ന ഒരു സാധാരണ നാട്ടിന്‍ പുറത്തെ കുട്ടിയായിരുന്നു ഞാന്‍. ചെറുപ്പത്തില്‍ തന്നെ വളരെ ഗൗരവമല്ലാത്ത രീതിയില്‍ കവിതകള്‍ എഴുതാറുണ്ടായിരുന്നു. ഹൈസ്‌കൂള്‍ കാലത്ത് കവിതകള്‍ എഴുതുകയും കവിതാമത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്യാറുണ്ടായിരുന്നു. അതേ പോലെ തന്നെ കവിതകളുടെ പരിഭാഷ അക്കാലത്തു തന്നെ നടത്തിയിരുന്നു. ഷെല്ലിയുടെ, കീറ്റ്‌സിന്റെ കവിതകള്‍ ഉമ്മര്‍ ഖയാമിന്റെ കവിതകള്‍ ഇവയൊക്കെ മൊഴി മാറ്റം നടത്തിയ കാലമായിരുന്നു ഹൈസ്‌കൂള്‍ കാലം. തുടര്‍ന്ന് പുസ്തകങ്ങളുമായി അടുക്കുകയും പുറത്തെ കവികളുമായി പരിചയപ്പെടുകയും ഉണ്ടായി. തുടര്‍ന്നാണ് കവിതയാണ് ഭാഷയുടെ ഏറ്റവും സാന്ദ്രമായ രൂപം എന്ന കാഴ്ച്ചപ്പാടില്‍ എത്തിച്ചേരുകയും ഉണ്ടായി അതുകൊണ്ടു അതു തുടര്‍ന്നു പോയി. ഒരു കാലത്ത് കവിത എഴുതി പിന്നീട് കവിത എഴുതാതിരിക്കുകയും ചെയ്യുകയുണ്ടായ ഒരു പാടു പേരുണ്ട്. വായനയും പഠിച്ച കാര്യങ്ങളും പറയാവുന്ന മാധ്യമമാണ് കവിത എന്ന് സ്വയം ബോധ്യവും എനിക്കുണ്ട്‌ ഇതെല്ലാം കൂടിയാണ് എന്നെ കവിതയില്‍ തന്നെ ഉറച്ചുനില്‍ക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക.

ബ്രഹ്ത്, കീറ്റ്‌സ്, നെരൂദ കവിതകള്‍ ഒക്കെ തന്നെ താങ്കള്‍ മലയാളവുമായ് താരതമ്യംനടത്തി. പടിഞ്ഞാറന്‍ സംസ്‌കാരവും നമ്മുടെ സംസ്‌കാരവും തമ്മിലുള്ള താരതമ്യ പഠനം ഇന്ന് സാധ്യമാണോ?
1970 കാലത്താണ് ഇത്തരത്തില്‍ വിവര്‍ത്തനങ്ങള്‍ പ്രധാനമായും നടന്നത്. അത് അക്കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റേയും, കൂടി ഭാഗമാണ്. ഇങ്ങനെ വീക്ഷണ ത്തിന്റെയും പ്രവര്‍ത്തനപ്പെടുത്താന്‍ തെരഞ്ഞെടുത്തിട്ടുള്ള കവിതകള്‍ പണ്ടത്തെ ക്ലേശങ്ങളേയും വിഷമതകളേയും പരിവര്‍ത്തനപ്പെടുത്താന്‍ പങ്കു വഹിച്ചിട്ടുള്ള എഴുത്തു കാരായിരുന്നു. യൂറോപ്പിലെ സോഷ്യലിസ്റ്റ് എഴുത്തുകാര്‍ ജര്‍മ്മനിയിലെ ബ്രഹ്ത്, ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാര്‍ ഇവരെല്ലാം തന്നെ ഒരേപ്രത്യയശാസ്ത്രബോധം ഉള്ളവരായിരുവെന്നൊന്നും പറഞ്ഞുകൂടാ. പക്ഷെ തങ്ങളുടെ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കിയ എഴുത്തുകാരെയാണ് ഇവര്‍. ഇവരെയാണ്‌ അക്കാലത്ത് വലിയ രീതിയില്‍ മലയാളിക്ക് പരിചയപ്പെടുത്തി പോന്നിട്ടുള്ളത്. അതോടൊപ്പം തന്നെ ഞങ്ങളെല്ലാവരും കവിതയുടെ മുഖം നവീകരിക്കുന്ന കാലമായത് കൊണ്ട് അതിന് സഹായകമായ രീതിയില്‍ ആണ്‌ എഴുതിയിട്ടുള്ളത്. രണ്ട് ഫംങ്ഷന്‍സ് ഉണ്ടായിരുന്നു. ആ കവിതകളില്‍, ഒന്ന് കവിതയുടെ ഭാവകത്വ പരിവര്‍ത്തനത്തിന് അനുസരിച്ച് വ്യക്തിയുടെ മാറ്റത്തിന് ഒരു പങ്ക് വഹിക്കുക എന്നുള്ളത് രണ്ട് സാമൂഹിക മാറ്റം പിന്തുണക്കുന്ന രീതിയിലുള്ള കവിതയെ പ്രചരിപ്പിക്കുക എന്നുള്ളത് അത് നിലച്ചു എന്ന് പറയാന്‍ ആവില്ല. അതിന്റെ അളവ് കുറഞ്ഞു എന്നു വേണമെങ്കില്‍ പറയാം.

മാഷ് ഇപ്പോള്‍ എഴുത്ത് തുടങ്ങിയിട്ട് ഒരു നീണ്ടകാലം ബേസിക്കലി ഒരധ്യാപകന്‍ ആയ താങ്കള്‍ക്ക് അധ്യാപകനെ പറ്റിയുള്ള ഇപ്പോഴത്തെ കാഴ്ച്ചപ്പാടും പഴയ കാഴ്ച്ചപ്പാടും ഒന്നു പറയാമോ?
ഞാന്‍ എല്ലാ കാലത്തും അധ്യാപനത്തെ വളരെ പവിത്രമായ ഒരു നിയോഗമായിട്ടാണ് കണ്ടിട്ടുള്ളത് . ഞാന്‍ കോളേജിലെ അധ്യാപനം നിറുത്തി എങ്കിലും എന്നെ സംബന്ധിച്ച് എന്റെ ക്ലാസ്മുറി ഒരു മുറിക്കകത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നല്ല എന്നു തോന്നുന്നു. എന്റെ പ്രഭാഷണങ്ങള്‍ മറ്റ് വിവിധ മേഖലകളില്‍ ഇടപെട്ടു കൊണ്ടുള്ള പ്രഭാഷണങ്ങളും ലേഖനങ്ങളും ഇതൊക്കെ ചെയ്യുമ്പോഴും ഒരധ്യാപകവ്യത്തിയുടെ ടെന്‍ഷന്‍ പോലെയാണ് കണ്ടുപോന്നിട്ടുള്ളത്. ഇത് കേരളം മൊത്തമെടുത്താലും പല അധ്യാപകരും ക്ലാസ് മുറിക്കകത്ത് മാത്രം ഒതുങ്ങി നിന്നവരായിരുന്നില്ല. അവര്‍ പലപ്പോഴും തങ്ങളുടെ ആശയങ്ങള്‍ പുറത്തേക്ക് വ്യാപിപ്പിക്കാന്‍ ശ്രമിച്ചു. പല മാധ്യമങ്ങളിലൂടെ... അത്തരത്തില്‍ കൂടിയാണ് ഞാന്‍ അധ്യാപനത്തെ കാണുന്നത്. ക്ലാസ് മുറിയില്‍ ഒരധ്യാപകന്‍ നല്ല ഒരധ്യാപകന്‍ ആകേണ്ടതുണ്ട് . പക്ഷെ ഒരധ്യാപകന്‍ നല്ല അധ്യാപകന്‍ ആകുന്നത് അല്ലെങ്കില്‍ പൂര്‍ത്തിയാക്കപ്പെടുന്നത് ക്ലാസ് മുറിയിലല്ലാ സമൂഹത്തിലാണ് എന്ന് തോന്നുന്നു. ഒരധ്യാപകന്റെ അധ്യാപകവ്യത്തി നടക്കേണ്ടത് പൊതുസമൂഹത്തിലാണ്.

അധ്യാപകന്‍ എന്ന പഴയ സങ്കല്‍പവും പുതിയ സങ്കല്‍പ്പവും തമ്മില്‍ വ്യത്യാസം വല്ലതുമുണ്ടോ? 
എന്നെ സംബന്ധിച്ച് മാറ്റമൊന്നുമില്ല. പക്ഷെ അധ്യാപകര്‍ക്കു തന്നെ അധ്യാപനത്തെ പറ്റിയുള്ള സങ്കല്‍പ്പങ്ങളില്‍ മാറ്റം വന്നിട്ടുണ്ടോ എന്നതിന് വ്യക്തമായിട്ട് പറയാന്‍ സാധിക്കില്ല എനിക്ക് തോന്നുന്നു.ഒരു ന്യുനപക്ഷമെങ്കിലും ഇത്തരത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു നിയോഗമായിട്ട് കാണുന്നവരായിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. അതേ സമയം തന്നെ എനിക്ക് സംശയമുള്ളത് ഒരു വലിയ ഭൂരിപക്ഷത്തിന് ആ സങ്കല്‍പം നഷ്ടമായിട്ടില്ലേഎന്നുള്ളതാണ്‌. പല ജോലികളില്‍പ്പെട്ട ഒരു ജോലി എന്ന രീതിയില്‍ കാണുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടില്ലേ എന്നു തോന്നുന്നു. കാരണം ക്ലാസുമുറിയില്‍ തന്നെ തന്റെ അധ്യാപനം കൃത്യമായി നിര്‍വ്വഹിക്കാത്ത ഒട്ടേറെ അധ്യാപകര്‍ നിര്‍ഭാഗ്യവശാല്‍ നമുക്കുണ്ട്. അങ്ങനെ വരുന്നത് പല ജോലികളില്‍പ്പെട്ട ഒരുജോലി എന്ന കാഴ്ച്ചപ്പാടുള്ളവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടല്ലേ. അധ്യാപനവ്യത്തിയെക്കാള്‍ കൂടുതല്‍ പ്രതിഫലം കിട്ടുന്ന കുറെ ജോലികള്‍ ഇന്നുണ്ട്. വളരെ തരം താണ തരത്തിലുള്ള ഒരു ജോലിയാണ് അധ്യാപനം എന്ന കാഴ്ച്ചപ്പാട് ഇന്നും വളര്‍ന്നു വന്നിട്ടുണ്ട്. പക്ഷെ നമ്മുടെ സാഹചര്യം അതല്ല, ഒരു സ്‌കൂള്‍ അധ്യാപ കന്‍, പ്രത്യേകിച്ചും കോളേജ് അധ്യാപകന്‍ എന്നു ഞാന്‍ പറയും ഓരോ സമൂഹത്തിലും ഒരു ഗ്രാമത്തിന്റെ ഒരു ചെറിയ പട്ടണത്തിന്റെ നേതൃ സ്ഥാനം അല്ലെങ്കില്‍ ഒരു കാരണവരുടെ സ്ഥാനം അവര്‍ക്കുണ്ടാകും. ഒരു മാഷ് എന്ന പേര്, ഒരു മാഷ് എന്ന സങ്കല്‍പ്പം നമുക്ക് വളരെ മുന്‍പേ ഉണ്ട്. എല്ലാ കാര്യങ്ങളും അറിയുന്ന 'ഒരറിവിന്റെ ഉറവിടം' എന്നുള്ള നിലയ്ക്ക് കാണുന്നു. എന്തു കാര്യത്തിനും സ്വകാര്യമായ കാര്യത്തിനു പോലും ഉപദേശം തേടുന്ന, ഒരു പ്രണയ വിവാഹത്തിന് പോലും ആ പ്രദേശത്തെ ചെറുപ്പക്കാര്‍ ചിലപ്പോള്‍ ഉപദേശം തേടുക അവിടുത്തെ ആ മാഷോടായിരിക്കും. ആ മാഷ്, ആ സങ്കല്‍പ്പം ഇപ്പോള്‍ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണോ എന്നെനിക്ക് ഭയമുണ്ട് കാരണം എല്ലാവരേയും ആദരം നേടുന്ന, ഉപദേശിക്കാന്‍ തയ്യാറായ, സംശയ ങ്ങള്‍ ദൂരീകരിക്കാന്‍ കഴിവുള്ള ആ തരത്തിലുള്ള മാഷ്. കേരളത്തില്‍ 'മാഷ് ' എന്ന വാക്ക് 'മാസ്റ്റര്‍' എന്ന് ഇംഗ്ലീഷില്‍ പറയുമ്പോള്‍ അതിന് 'യജമാനന്‍' എന്നൊക്കെ അര്‍ത്ഥമുണ്ട്. ആ അര്‍ത്ഥത്തിലല്ലാ നമുക്ക് മാഷ് എന്നത്. ആ അര്‍ത്ഥത്തിലുള്ള 'മാഷ് ' ഇന്ന് ഇല്ലാതായി പോകുന്നു ണ്ടോ? അധ്യാപനം എന്നാല്‍ ഒരു സോഷ്യല്‍ വിഷനാണ്. സാമൂഹിക മായ ഒരു പ്രവര്‍ത്തനമാണ്. ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിനുള്ള അവ രുടെ സ്വഭാവ രൂപീകരണത്തിനുള്ള ആ സമൂഹത്തെ കുറിച്ചുള്ള ഒരു കാഴ്ച്ചപ്പാടിന്റെ രൂപീകരണത്തില്‍ ഒക്കെ തന്നെ ഒരധ്യാപകന് വളരെ വലിയ ഒരു പങ്കുണ്ട്. ആ പങ്ക് നിര്‍വ്വ ഹിക്കാന്‍ കഴിയുന്നുണ്ടോ? മുന്‍പ ത്തെപ്പോലെ കഴിയുന്നുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. 

അടിയന്തരാവസ്ഥയുടെ കാലത്ത് താങ്കള്‍ എഴുതിയ കവിതയാണല്ലോ ‘സുലേഖ’ കാല്‍പനികമായ ഒരു കവിത എഴുതുമ്പോള്‍ പോലും പൊതു സമൂഹത്തിന് മുന്നറിയിപ്പ് നല്‍കുന്ന തീഷ്ണത കവിതയില്‍ വന്നിരിക്കുന്നു. ഇതിനെക്കുറിച്ച് താങ്കള്‍ എന്തുപറയുന്നു.?
അതെ, അത് ഒരു പ്രണയകവിതയായിരുന്നു. കൃത്യമായ രാഷ്ട്രീയ ബോധം ഇല്ലാത്ത പ്രണയകവിത പോലും എഴുതാന്‍ പറ്റാത്ത തരത്തിലുള്ള ഒരു കാലമായിരുന്നു അത്. അതുകൊണ്ട് സുലേഖയെ പറ്റി സുലേഖ ഒരു ശരിയായ പെണ്‍കുട്ടിയെ പറ്റിയുള്ള കവിതയാണ്. പക്ഷെ അതേ സമയത്ത് തന്നെ ആ കവിത അവസാനിക്കുമ്പോഴേക്ക് നീതിമാന്‍മാരുടെ നുറുങ്ങിയ അസ്തികള്‍ക്കു മീതെ മഴപെയ്യിക്കാതെ കാറ്റുകള്‍ ഉരുണ്ടുപോകുന്നു എന്നെഴുതുമ്പോള്‍ ആ ഇരുണ്ടകാലത്തെക്കുറിച്ച് അല്ലെങ്കില്‍ ആ ഇരുണ്ടകാലത്തിന്റെ ഒരോര്‍മ്മ കലര്‍ത്താതെ പ്രണയത്തെക്കുറിച്ച് പോലും സംസാരിക്കാന്‍ കഴിയാത്ത രീതിയിലുള്ള ഒരു തരം അഗാധമായ സാമൂഹ്യബോധം അക്കാലത്ത് എനിക്കുമാത്രമല്ല അക്കാലത്തെ പല കവികള്‍ക്കും കെ.ജി ശങ്കരപ്പിള്ളക്കും, കടമ്മനിട്ട രാമകൃഷ്ണനും, ആറ്റൂര്‍ രവിവര്‍മ്മക്കുമുണ്ട്. പിന്നെ അക്കാലത്തെ ഒട്ടേറെ കവികളുണ്ട്. ആ കാലത്തിന്റെ കൂടി സവിശേഷതയായി അതിനെ കാണാന്‍ കഴിയണം. കേവല കാല്‍പ്പനീകമായ കവിത പോലും അസാധ്യമാക്കുന്ന എന്തോ ഒന്ന് അക്കാലത്തെ രാഷ്ട്രീയത്തിലുണ്ട്. ഒരു പക്ഷെ അക്കാലത്തെ രാഷ്ട്രീയം തന്നെ കാല്‍പനീകമായിരുന്നോ എന്നു തന്നെ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ തോന്നുന്നു. 

 അടിയന്തരാവസ്ഥകാലത്ത് വളരെ ശക്തമായ രീതിയില്‍പ്രതികരിച്ചവരായിരുന്നു അന്നത്തെ കവികള്‍. അടിയന്തിരാവസ്ഥപോലെതന്നെ പൊതുജീവിതത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന തീവ്രവാദ നീക്കങ്ങള്‍ക്കെതിരെയും മറ്റ് സാമൂഹിക അനീതിക്കെതിരേയും ഇന്നത്തെ കവികള്‍ പ്രതികരിക്കേണ്ടതല്ലെ. അവരിങ്ങനെ മയങ്ങികിടക്കുന്നത് ശരിയാണോ?
അത് ഒരു പക്ഷെ ഇക്കാലത്ത് കവികളെ പറ്റി പറയാവുന്ന വിമര്‍ശനങ്ങളില്‍ ഒന്നാണ്. കവികളുടെ പേരില്‍ ഒരാരോപണം ഉന്നയിക്കുക എന്ന രീതിയില്‍ അല്ല ഞാനിതിനെ പറയുന്നത്. ഒരു പക്ഷെ നമ്മുടെ കാലത്തിന്റെ പ്രശ്‌നമാകാം നമ്മള്‍ വലിയ രീതിയില്‍ പ്രതീക്ഷിച്ചിരുന്ന പ്രസ്ഥാനങ്ങള്‍ ഇല്ലാതായി പോവുക. സാമൂഹികമായ അടിസ്ഥാന പരിവര്‍ത്തനത്തെ പറ്റിയോ വിപ്ലവത്തെ പറ്റിയോ ഉള്ള പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍ക്കുക. അത്തരം ഒരു കാലഘട്ടം ഒരു പക്ഷെ കവികളെ അത്തരത്തിലേയ്ക്ക് നീക്കിയതുമായിരിക്കാം. അറുപതുകളിലോ എഴുപതുകളിലോ ഉണ്ടായിരുന്ന ആ ഊര്‍ജസ്വലത സാമൂഹികമായ അതിന്റെ ഉല്‍ക്കണ്ഠകളും അതിന്റെ ജാഗ്രതയും കുറെയൊക്കെ ഒരു പക്ഷെ ഇക്കാലത്തെ കവികള്‍ക്ക് കുറഞ്ഞിട്ടില്ലേ എന്നെനിക്ക് സംശയമുണ്ട്. എനിക്ക് തോന്നുന്നു, ഇക്കാലത്ത് ഏറ്റവും പ്രചാരമേറുന്ന പല കവികളിലും ഒക്കെ തന്നെ ഇത് കുറവുണ്ട്. ഒരു പക്ഷെ ബാലചന്ദ്രന്‍ചുള്ളിക്കാടിനു ശേഷമുള്ള കവിതയെക്കുറിച്ച് പറയാവുന്ന പൊതുവെയുള്ള ഒന്നാണ് ഇത്തരത്തിലുള്ള മാന്ദ്യം ജാഗ്രതക്കുറവ് ഉണ്ട് എന്നുള്ളത് 

മലയാളികള്‍ വൈചാരിക ബോധത്തിന് പ്രധാന്യം കൊടുക്കുന്നില്ല. വൈകാരിക ബോധത്തിനാണ് പ്രാധാന്യം കൊടുക്കുന്നത് എന്ന ആരോപണത്തെ പറ്റി എന്താണ് താങ്കളുടെ അഭിപ്രായം?

സാമാന്യമായ ഒരു പ്രസ്താവന സാധ്യമാണ് എന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ ഇവിടെ വിചാരപ്രധാനമായപരിവര്‍ത്തനങ്ങള്‍ ഉദാഹരണത്തിന് കേരളീയ നവോത്ഥാനത്തെക്കുറിച്ച് പറയാം. ആ നവോത്ഥാനത്തില്‍ പ്രവര്‍ത്തിച്ച ആളുകള്‍ ഇപ്പോള്‍ വി.ടിആയാലും അയ്യന്‍കാളിആയാലും ഇ.എം.എസ് ആയാലും അവരെല്ലാവരും തന്നെ വിചാരവിപ്ലവത്തിന് ഒരു തരത്തില്‍ ജന്‍മം നല്‍കിയ ആളുകളാണ്‌ അപ്പോള്‍ ആ തരത്തിലുള്ള കാലഘട്ടങ്ങള്‍ നമുക്ക് ഉണ്ടായിട്ടുണ്ട്. വിചാര പ്രധാനമാക്കുന്ന അല്ലെങ്കില്‍ സാമൂഹിക പരിവര്‍ത്തനത്തിനുവേണ്ടി തങ്ങളുടെ മസ്തിഷ്‌കങ്ങളെ സമര്‍പ്പിക്കുന്ന ഒരു പാട് തീരുമാനങ്ങള്‍ നമുക്ക് ഉണ്ടായിട്ടുണ്ട്. അതേ സമയം തന്നെ നമ്മള്‍ വളരെ വികാരജീവികള്‍ കൂടി ആണ്. വേണ്ട പോലെ നമ്മുടെ വിചാരങ്ങള്‍ ആവശ്യമാകുന്ന സന്ദര്‍ഭങ്ങളില്‍ പോലും നമ്മള്‍ വികാരപരമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് സംശയിക്കേണ്ടതായ കാര്യമാണ്. പക്ഷെ അത് നമുക്ക് സാമാന്യവത്ക്കരിച്ച് പറയാന്‍ സാധിക്കില്ല. കാരണം പല കാലങ്ങളിലും വൈകാരിക തലം മുന്നോട്ട് വരാറുണ്ട് 70 കള്‍ അത്തരം കാലമായിരുന്നു. 40-50കള്‍ അത്തരത്തിലായിരുന്നു. അപ്പോള്‍ ആ തരത്തിലുള്ള സാമൂഹ്യ ജാഗ്രതയുടെ കാലത്ത് വൈകാരിക തലം മുന്നോട്ട് വരുന്നുണ്ട്.



Thursday, March 1, 2012

എന്റെ മേസിയാദക്ക്


പ്രിയപ്പെട്ട മേസിയാദാ
നിനക്കു ഞാനെന്റെ
പ്രണയമരം അയച്ചു തരുന്നു
നീയതെടുത്ത്
പശിമയുള്ള നിന്റെ മണ്ണില്‍
നട്ടു വളര്‍ത്തുക
അതില്‍ വിരിയുന്ന
പൂക്കള്‍ മണക്കുക
കായ്കള്‍ കഴിക്കുക
എന്റെ ഗന്ധവും
എന്റെ രുചിയും
നീയറിയുക...

പൂച്ചക്ക്



വേവുവോളം കാത്തു
ഇനി ആറുവോളം കാക്കാം.
ആറുവോളം കാത്തു
ഇനി കളയുവോളം കാക്കാം
കളയുവോളം കാത്തു 
ഇനിയത് പൂച്ചയെടുത്തോട്ടെ...

Sunday, February 26, 2012

ഇഷ്ടക്കേട്‌



വരികള്‍ എന്നെ അസ്വസ്ഥമാക്കുന്നു
അത് എന്നെ 
മുന്നിലേക്കെത്താന്‍
പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു
നീ തീവണ്ടി പോലെ
സ്വപ്‌നലോകത്തേക്ക് പായുമ്പോള്‍
പാളങ്ങള്‍ പോലെ
വരികള്‍
എന്റെ കഴുത്ത് ഞെരിച്ചു കൊല്ലുന്നു

യാത്രകള്‍
അലസമാകുമ്പോള്‍ നമ്മള്‍
മനസ്സുകൊണ്ട്
മറ്റൊരു യാത്ര പോകുന്നു
ഉറക്കത്തില്‍
നല്ല സ്വപ്‌നങ്ങള്‍ കാണാന്‍
തന്ത്രപൂര്‍വ്വം
നിന്നൊട് ഉമ്മകള്‍
ഇരന്നു വാങ്ങുന്നു

കുലുങ്ങി കുലുങ്ങി
നമ്മള്‍ നടത്തുന്നയാത്ര
ശേഷം
ക്ഷീണിച്ച്
ഇറങ്ങി നടക്കുന്ന
തവണ്ടിയാപ്പീസ്
കാത്തുനില്‍ക്കുന്ന
വെളുത്ത ഷര്‍ട്ടിട്ട ഒരാള്‍

'എന്താ ഒരു മൗനം'

എനിക്ക്
എന്റെ സ്വര്‍ഗ്ഗം
നഷ്ടപ്പെട്ടു
വരിനിന്ന്
വാതില്‍ക്കലെത്തിയപ്പൊളേക്കും
തടഞ്ഞുവീണ്
എന്റെ സ്വര്‍ഗ്ഗം നഷ്ടമാക്കി

വരികള്‍ എനിക്ക് വെറുപ്പാണ്
എന്നെ ഒന്നാമനാകാന്‍
പ്രകോപിപ്പിക്കുകയും
അത് എന്റെ സ്വര്‍ഗ്ഗം നഷ്ടമാക്കുകയും
ചെയ്യുന്നു


Tuesday, January 17, 2012

അടിഞ്ഞു പോയ എന്റെ മഴയ്ക്ക്...


മ്മുടെ ഇന്നലേകളില്‍  കൊഴിഞ്ഞു വീണ മഞ്ചാടി മണികള്‍ കാണിച്ച് അന്നൊരിക്കല്‍ നീ പറഞ്ഞു. 
ഇത് നമ്മുടെ പ്രണയം തട്ടി ചുകന്നതാണെന്ന് .... നമ്മള്‍ കൈകോര്‍ത്ത് തോള്‍ ചാരി നടന്നതെത്ര സായന്തനങ്ങള്‍. ഓരോ സായന്തനത്തിലും നീ പങ്കു വെച്ചതെത്രയെത്ര സ്വപ്നങ്ങള്‍... 
ഓര്‍ക്കുന്നുവോ നീ അന്നൊരു നാള്‍ കടല്‍ക്കരയില്‍ ഇരിക്കുമ്പോള്‍ ചക്രവാളത്തില്‍ ഇണയെ തേടി കരയുന്ന ചകോരത്തിനായി കണ്ണുകള്‍ ഈറനണിയിച്ചത്..... 
ഒന്നും മറക്കാനാവില്ലല്ലോ എന്ന ദീര്‍ഘ നിശ്വാസം...
ഞാനും നീയും നമ്മളായിരുന്നു എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍.
    നിന്റെ കണ്ണുകളില്‍ അന്നു ഞാന്‍ കണ്ട ആ നീലകടല്‍ ഇപ്പോഴും അലയടിക്കുന്നുവോ? 
നിന്റെ സ്വപ്നങ്ങളില്‍ ഇപ്പോഴും കുന്നിമണി ചെപ്പ് വീണു ചിതറാറുണ്ടോ? ഞാന്‍ മനസിലാക്കുന്നു... നിന്റെ അസാന്നിധ്യം എന്റെ ഹ്യദയത്തില്‍ ഒരു പാട് തൊട്ടാവാടി മുള്ളുകള്‍ ആഴ്ത്തുന്നു.
    നിന്റെ സ്പര്‍ശനത്തില്‍ എന്റെ തന്ത്രികള്‍ പാടുന്ന പാട്ടുകള്‍ മഴ പെയ്യിക്കുമായിരുന്നു
ആ മഴയില്‍ പൂത്തു നിന്ന തെച്ചി പൂക്കളില്‍ ഒരായിരം സൂര്യന്മാര്‍...
    അന്നൊരിക്കല്‍ ആ കല്‍പടവുകളില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്റെ ചന്ദ്രനാണെന്ന് പറഞ്ഞത് നീ ഓര്‍ക്കുന്നുവോ? എന്റെ  -നിലാവെ-... നിന്റെ നനുത്ത കവിളുകളില്‍ കൈവച്ചു കൊണ്ടുള്ള ഒരു സ്വപ്നാടനം... അതു ഞാന്‍ ഇന്നും സ്വപ്നം കാണാറുണ്ട്.
    പ്രിയപ്പെട്ടവളെ, നിനക്കും എനിക്കും ഇടയില്‍ എത്ര ദൂരമുണ്ടെങ്കിലും നമ്മള്‍ ഒരു മിച്ചിരിക്കുന്നതായും സ്വപ്നങ്ങള്‍ പങ്കുവെക്കുന്നതായും എനിക്കു തോന്നാറുണ്ട്. അന്ന്,
ആ കോറിഡോറില്‍ വെച്ച് നിന്നെ ആദ്യമായി കണ്ടത് കറുപ്പില്‍ വയലറ്റു പൂക്കളുള്ള ചുരിദാറില്‍ 
നീ അതീവ സുന്ദരിയായിരുന്നു.
പിന്നെ കണ്ടും ചിരിച്ചും അറിഞ്ഞും എത്ര നാളുകള്‍...
    ഒരു ഒക്‌ടോബറിന്റെ മുറ്റത്ത് മഴ വിതുമ്പി നില്‍ക്കുന്ന ഒരു വൈകുന്നേരമാണ് നീയെനിക്ക് ഷെല്‍വിയുടെ കവിതകള്‍  വായിക്കാന്‍ തന്നത്. അതില്‍ നീ അടിവരയിട്ട വാക്കുകള്‍ .....
   
'മഴ, എന്റെ പേരെഴുതിയില്ല
    മഴ, എന്റെ പേര് മായ്ച്ചതുമില്ല
    പകലിരവുകളായ് നാം പങ്കുവയ്ക്കപ്പെട്ട നിമിഷം
    ഒരു പേരും ഉച്ചരിക്കാതെ
    മഴയില്‍ എന്തോ മറന്നു പോയവരായ് നാം....'

   
നദാഷാ, എന്റെ പ്രിയപ്പെട്ട കൂട്ടുകാരി... വയല്‍വരമ്പുകളില്‍ ഈറന്‍പുല്‍ തണ്ടു നോക്കി നടക്കുമ്പോള്‍ ഞാന്‍ നിന്നെ ഓര്‍ത്തുകൊണ്ടേയിരിക്കുന്നു .... നീ തന്നു പോയ സുന്ദരമായ സ്വപ്നങ്ങളും, നിമിഷങ്ങളും ഓര്‍ക്കുന്നു... നിന്റെ  ഓര്‍മ്മകളിലാണ് ഞാന്‍. ഇന്നും ഉണരുന്നതും ഉറങ്ങുന്നതും ..... നീന്നെയറിഞ്ഞയന്നു മുതല്‍ ഇന്നു വരെയുള്ള യാത്ര.   അത് തുടങ്ങിയിടത്തുതന്നെ എത്തിനില്‍ക്കുന്നു... നിന്റെ വേര്‍പിരിയലിന്റെ നനുത്ത നീറ്റല്‍ ഇന്നും അറിയുന്നു... തിരിഞ്ഞുനടക്കുമ്പോള്‍ കണ്ണുകളില്‍ ഈറനണിഞ്ഞിരുന്നു... തിരിച്ചറിഞ്ഞിരുന്നു - വേര്‍പാട് നോവല്ല വേരറ്റൊടുങ്ങലാണ് എന്നത്...
                                               
                                                                                                              ...സ്‌നേഹപൂര്‍വ്വം
                                                                                                                                        ഞാന്‍...



നന്ദിത കെ.എസ് nanditha ks

                               ന്ന് നന്ദിതയുടെ ചരമവാര്‍ഷികം ആയിരുന്നു. ആരും കാണാതെ ആരും ഓര്‍ക്കാതെ ആ ദിനവും കടന്നു പോയി. യധാര്‍ത്ഥത്തില്‍ ഇങ്ങെ തന്നെയാണ് നന്ദിതയുടെ ഓര്‍മ്മ ദിനം കടന്നു പോകേണ്ടത് കാരണം ആരും കാണാതെ ആരേയും കാണിക്കാതെ തലയിണക്കടിയില്‍ ഒഴിപ്പിച്ചു വെച്ച കവിതയുെട വസന്തമായിരുന്നു നന്ദിതയുടെ ഓരോ വരിയും .നന്ദിത മലയാള സാഹിത്യത്തില്‍ രാജലക്ഷ്മി ടീച്ചര്‍ കഴിഞ്ഞാല്‍ സില്‍വിയാപ്ലാത്തിനോട് ഉപമിക്കാറുള്ള കവയിത്രി. മനോരമയുടെ വാരാന്ത്യ ത്തില്‍ വരാറുള്ള ഒരു ' ശ്രീ 'യില്‍ നന്ദിതയായിരുന്നു മുഖ്യചര്‍ച്ചാ വിഷയം. തുടര്‍ന്ന് നന്ദിതയുടെ മനസ്സു പോലും കവിതയിലൂടെ പഠന വിധേയമായി. അങ്ങിനെ നന്ദിത വീണ്ടും തളിര്‍ത്തു മൊട്ടിട്ടു വിരിഞ്ഞു ചിരിച്ചു. ചങ്ങാത്തത്തെ പ്പറ്റി ഒരു ചൊല്ലുണ്ട്, 'ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട ' എന്ന്. ചങ്ങാതി ഒരു നല്ല കണ്ണാടിയാണു പോലും. എന്നാല്‍ ഒരു ദിനത്തില്‍ നന്ദിത എഴുതിയത് ഇങ്ങനെയാണ്.

                               'I throw my mad mirror
                                 Out of the window
                                  Down to the street
                                         I killed it'

          എവിടെയൊക്കെയോ തറച്ചുകയറുന്ന വാക്കുകള്‍ പ്രണയവും, സൗഹൃദവും വിരഹവും ഒക്കെ പെയ്യാനാകാതെ നില്‍ക്കുന്ന മഴമേഘം പോലെ കവിതകളില്‍ തിങ്ങി വിങ്ങുന്നു. സ്‌നേഹത്തിനു വേണ്ടിയായിരുന്നു നന്ദിതയുടെ കാത്തിരിപ്പ്. ആ കാത്തിരിപ്പിനൊടുക്കം ഒരു സാരിത്തുമ്പില്‍ യാത്രയാവുകയും ചെയ്ത അസാമാന്യ ഭാവുകത്തോടെ കവിത കുറിച്ച നന്ദിത തനിക്കു മുമ്പില്‍ എന്നും വര്‍ണ്ണതൂവലുമായി നില്‍ക്കുന്ന പ്രണയിനിയോട് പല പ്രഖ്യാപനങ്ങളും നടത്തുന്നു. 1987 ല്‍ എഴുതിയ പേരിടാത്ത കവിത ഇങ്ങനെയാണ്.

                                                'എന്നെ അറിയാത്ത
                                                 എന്നെ കാണാത്ത
                                  ഉറക്കത്തില്‍ എന്നെ പേരു ചൊല്ലി വിളിച്ച
                                                  എന്റെ സ്വപ്നമേ
                                എന്റെ മുഖത്ത് തറച്ചു നിന്റെ കണ്ണുകള്‍
                           അവ ആണ്ടിറങ്ങിയത് എന്റെ ഹൃദയത്തിലാണ്
                                 ആഴമേറിയ രണ്ടു ഗര്‍ത്തങ്ങള്‍ സൃഷ്ടിച്ച്'         

ഇത്തരത്തില്‍ നിശബ്ദമായ എന്നാല്‍ ഒരുപാട് സ്വരങ്ങള്‍ ഉള്ളിലൊളിപ്പിച്ച സ്വപ്നലോകത്തെ രാജകുമാരിയായിരുന്നു നന്ദിത. തന്റെ ജന്മദിനം അവളെ അസ്വസ്ഥയാക്കുന്നു. ഏതോ ജന്മദിനത്തില്‍ ഇളം നീലവരകളുള്ള വെളുത്ത കടലാസില്‍ ആരുടെയോ ചിന്തകള്‍ പോറി വരച്ച് ആരോ ഒരാള്‍ ജന്മദിന സമ്മാനം തന്നത് നന്ദിത കുറിക്കുന്നു. അതിലെ വാക്കുകള്‍ അവളെ ഉരുക്കാന്‍ പോന്ന തീയായിരുന്നുവെന്നവള്‍ തിരിച്ചറിയുന്നു. നിലാവുള്ള രാത്രിയും തെളിഞ്ഞ പകലുമുള്ള ആ ദിനത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഇന്ന് സൂര്യന്‍ കെട്ടുപോയെന്നും നക്ഷത്രങ്ങള്‍ മങ്ങിപ്പോയെന്നും നന്ദിത പതുക്കെ പറയുന്നു. നഷ്ടപ്പെടലിന്റെ നീറ്റല്‍ പടികടന്നെത്തിയ പിറന്നാളില്‍ കൂട്ടുകാരുടെ പൂച്ചെണ്ടുകള്‍ക്കും അനിയന്റെ ആശംസകള്‍ക്കും അവ വിളമ്പിയ പാല്‍പായസ ത്തിനുമിടയ്ക്ക് അവള്‍ തിരഞ്ഞത് അന്ന് ആ കുറിപ്പെഴുതിയ തൂലികയ്ക്കു വേണ്ടിയായിരുന്നു. തിരച്ചിലിനൊടുക്കം അഗ്നികെട്ട തൂലിക അവള്‍ കണ്ടെടുക്കുന്നു. വായനയുടെ സ്പര്‍ശനത്തില്‍ കണ്ണുനീരിന്റെ നേര്‍ത്ത ചൂടറിയുന്ന നിമിഷം നന്ദിത മുഖത്തൊരു നേര്‍ത്ത ഉറുമാല്‍ ചുറ്റി സ്വന്തം വേരു തേടി യാത്രയാകുന്നു.

          നന്ദിതയുടെ പ്രണയം നന്ദിതയുടെ ദൈവമായിരുന്നുവെന്ന് അവര്‍ തന്നെ പ്രഖ്യാപിക്കുന്നു. പക്ഷേ, നന്ദിത ഒരിക്കലും ദൈവത്തിന്റെ മായിക ലോകത്ത് ഭക്തയായി മാറിയിരുന്നില്ലെന്നും മഴയായ്, മുകിലായ് നീരാവിയായ് തിരിച്ചുപോകാന്‍ പറഞ്ഞുകൊണ്ട് 1991 ല്‍ എഴുതിയ കവിതയില്‍ നന്ദിത ഒരു പിന്‍വാങ്ങല്‍ നടത്തുന്നു.

          നന്ദിത മൗനിയായിരുന്നെന്ന് ആരും ഒരിക്കലും പറഞ്ഞിട്ടില്ല. പ്രിയപ്പെട്ട അധ്യാപികയായും, സുഹൃത്തായും, സഹോദരിയായും, മകളായും എന്തിനേറെ നെറികേടിനെതിരെ മുഖം നോക്കാതെ പൊട്ടിത്തെറിക്കുന്ന പെണ്ണായും നന്ദിതയെപ്പറ്റി സുഹൃത്തുക്കള്‍ ഓര്‍മ്മകളില്‍ താലോലിക്കുന്നു. തീര്‍ത്തും തിരിച്ചറിവുള്ള ഒരു പെണ്‍കുട്ടി.

                          'എന്റെ വൃന്ദാവനം
                                   ഇന്ന്
               ഓര്‍മ്മകളില്‍ നിന്നെ തിരയുകയാണ്
                   അതിന്റെ ഒരു കോണിലിരുന്ന്
              ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയും
               ഹൃദയവും മനസ്സും രണ്ടാണെന്നോ?
                       എനിക്കും നിനക്കുമിടയില്‍
                            അനന്തമായ അകലം
              ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുകയാണ്
            നിന്നെ മറക്കുകയെന്നാല്‍ മൃതിയാണെന്ന്
                         ഞാന്‍ നീ മാത്രമാണെന്ന്.'

          നന്ദിത തന്റെ കവിതകളിലൂടെ ആരുമായോ സംവേദനം ചെയ്യുന്നു. തീവ്രമായ പ്രണയവും, ഉള്ളുരുകുന്ന നിരാശയും, വായനയില്‍ തൊട്ടറിയുന്ന മരണത്തിന്റെ ഗന്ധം മൂക്കിലേക്ക് വരുന്നു. നന്ദിതയുടെ മനസ് എന്തായിരുന്നു. അറിയാനുള്ള സൂത്രവാക്യം നിര്‍ദ്ധാരണം ചെയ്യാനാകാതെ നീലവരകളുള്ള താളുകളില്‍ ചോദ്യചിഹ്നങ്ങളായ് ഹൃദയം കൊളുത്തി വലിക്കുന്നു.

          യാത്ര എല്ലാവര്‍ക്കും, പ്രിയതരമാണ്. പക്ഷേ, തിരിച്ചുപോക്കും, അറിയാത്ത ലോകത്തേക്കുള്ള യാത്രയും, നിറഞ്ഞു നില്‍ക്കുന്ന നന്ദിതയുടെ കവിതയില്‍ മരണത്തിന്റെ നിഴലുകള്‍. വിതക്കാനിനി മണ്ണും വിത്തും, ബാക്കിയില്ലാത്ത ഒരു ദിവസത്തില്‍ മനസ്സ് നുറുക്കി മത്സ്യങ്ങളെ ഊട്ടി മഴയും, മഴ തോര്‍ന്ന ആകാശത്ത് മഴവില്ലും അവള്‍ സ്വപ്നവും കണ്ടുറങ്ങി. അവള്‍ക്ക് കൂട്ട് ഒഴിഞ്ഞ ചില്ലുകൂടും. ഒഴുകി പറന്ന വെയിലിലലിയുന്ന കണ്ണുകളും മാത്രമായിരുന്നെന്നു പറയുമ്പോള്‍ നഷ്ടപ്പെടലിന്റെ മഹാഗോപുരം നമ്മള്‍ കാണുന്നു. 'ചിടിയാഗര്‍' ലെ ഇരുണ്ട കൂട്ടിലെ സ്വര്‍ണ്ണചിറകുള്ള പക്ഷിയോട് കൂടുവിട്ടു പോകുമ്പോള്‍ പൊന്‍തൂവല്‍ തന്നു പോകാന്‍ പറയുമ്പോള്‍, നന്ദിത എന്തിനോ തീവ്രമായി കൊതിച്ചിരുന്നു എന്നറിയുന്നു. ദാഹിക്കുന്ന ഒരു മനസ്സു നമ്മളറിയുന്നു. ഗംഗാ ജലവും, കണ്ണനേയും, നന്ദിത ആവശ്യപ്പെടുമ്പോള്‍ ഒരു വര്‍ഷത്തിനകം നന്ദിത തന്റെ തീരുമാനത്തിലെത്തുന്നു. കവിത മുഴുവന്‍ മരണത്തിന്റെ നിഴലുകള്‍- 1993 ഡിസംബര്‍ 23-ാം തീയ്യതിയെഴുതിയ കവിത നന്ദിതയുടെ മരണക്കുറിപ്പു പോലെ....

                             'ചേലതുമ്പില്‍ ഉടക്കി നിന്ന
                                       ഒരു പുഞ്ചിരി
                                     നനഞ്ഞ കണ്ണുകള്‍
                            ചേലയുടെ നിറങ്ങളോടൊപ്പം
                                 ഒരു യാത്രാമൊഴി കൂടി
                              വെളുപ്പില്‍ കുതിരുമ്പോള്‍
                                             സ്‌നേഹം
                      ഈശ്വരന്‍ വഞ്ചിച്ച പതിവ്രതയായി
                                        തുളസിയായി
                                   പുനര്‍ജ്ജനിയില്ലാതെ
                                        മൂര്‍ച്ചിക്കുന്നു
                              ഞാന്‍ വീണ്ടും ഒറ്റയാകുന്നു...'

യാത്രാമൊഴി ചോദിക്കാതെ പ്രണയിക്കാന്‍ കൊതിച്ച് പ്രണയം കൊടുത്തും കടം വാങ്ങിയും ഇനിയും ഇനിയും എന്ന് ചോദിച്ച വാങ്ങിയും നന്ദിത യാത്ര പോയിരിക്കുന്നു. നിലവരകളുള്ള വെളുത്ത താളുകളില്‍ നിന്ന് കാത്തിരിപ്പിന്റെ വൃന്ദാവനത്തില്‍ നിന്ന് ഇന്നേക്ക് 13 വര്‍ഷം മുമ്പ് കാത്തിരുന്ന ടെലിഫോണ്‍മണിയുടെ  താളത്തിനൊപ്പം ഊഞ്ഞായാടിക്കൊണ്ട് നന്ദിത യാത്ര പോയിരിക്കുന്നു, അറിയാതെ പറയാതെഒരുഓര്‍മ്മദിനവും പോയിരിക്കുന്നു